കേരളത്തിലെ ജില്ലകള്‍ - കോട്ടയം

കേരളത്തില്‍ രണ്ട് "കോട്ടയം' ഉണ്ട്. ഒന്ന് മലബാറിലേതും മറ്റേത് തിരുവിതാംകൂറിലേതുമാണ്. മലബാറിലെ കോട്ടയത്തെ വടക്കന്‍ കോട്ടയം എന്നും തിരുവിതാംകൂറിലേതിനെ തെക്കന്‍ കോട്ടയം എന്നും വിളിച്ചിരുന്നു. വടക്കന്‍ കോട്ടയത്തിലെ രാജാക്കന്മാരുടെ പിന്‍ഗാമിയായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ. തിരുവിതാംകൂര്‍ ഭാഗത്തെ കോട്ടയം ആണ് ഇന്ന് സംസ്ഥാനത്തെ പ്രധാന ജില്ല.

കോട്ടയം



കോട്ടയത്തെ ആദ്യ ബസ് സര്‍വീസ് റെയില്‍വേ സ്റ്റേഷന്‍
 
ബഞ്ചമിന്‍ ബെയലിയുടെ കോട്ടയത്തെ മന്ദിരം  

ഒറ്റനോട്ടത്തില്‍

അക്ഷരങ്ങളുടെ നാട് കോട്ടയം
വിസ്തീര്‍ണത്തില്‍ : 10-ാം സ്ഥാനം
ജില്ലാരൂപീകരണം : 1949 ജൂലൈ 1
ജില്ലാആസ്ഥാനം : കോട്ടയം
വിസ്തീര്‍ണം : 2,208 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 9 (കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍,  പുതുപ്പള്ളി, പൂഞ്ഞാര്‍, പാലാ, കടുത്തുരുത്തി,  വൈക്കം (എസ്.സി.)
റവന്യൂ ഡിവിഷനുകള്‍ : 2
താലൂക്കുകള്‍ : 5 (മീനച്ചല്‍, കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി,  കാഞ്ഞിരപ്പള്ളി)
വില്ലേജുകള്‍ : 100
നഗരസഭകള്‍ : 6 (പാലാ, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി,  ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 11
ഗ്രാമപഞ്ചായത്തുകള്‍ : 71
ജനസംഖ്യ (2011) : 1974551
പുരുഷന്മാര്‍ : 968289
സ്ത്രീകള്‍ : 1006262
ജനസാന്ദ്രത : 894 ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1039/1000
സാക്ഷരത : 97.21
പ്രധാന നദികള്‍ : മീനച്ചിലാറ്, മൂവാറ്റുപുഴ, മണിമലയാറ്

കേരളത്തില്‍ രണ്ട് "കോട്ടയം' ഉണ്ട്. ഒന്ന് മലബാറിലേതും മറ്റേത് തിരുവിതാംകൂറിലേതുമാണ്. മലബാറിലെ കോട്ടയത്തെ വടക്കന്‍ കോട്ടയം എന്നും തിരുവിതാംകൂറിലേതിനെ തെക്കന്‍ കോട്ടയം എന്നും വിളിച്ചിരുന്നു. വടക്കന്‍ കോട്ടയത്തിലെ രാജാക്കന്മാരുടെ പിന്‍ഗാമിയായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ. തിരുവിതാംകൂര്‍ ഭാഗത്തെ കോട്ടയം ആണ് ഇന്ന് സംസ്ഥാനത്തെ പ്രധാന ജില്ല.

കോട്ടയം തെക്കുംകൂറിന്റെ തലസ്ഥാനമായിരുന്നു. അവിടെ രാജധാനിയും ക്ഷേത്രത്തിനുചുറ്റും കോട്ടയും കിടങ്ങും ഉണ്ടായിരുന്നുവെന്നും അതില്‍ നിന്നാണ് ഈ പേര് ഉണ്ടായതെന്നും പറയുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ വൈഷ്ണവ കവി നമ്മാഴ്വാര്‍ വിഷ്ണുക്ഷേത്രമായ തൃക്കൊടിത്താനം ക്ഷേത്രത്തെപ്പറ്റി പ്രകീര്‍ത്തിച്ച് പാടിയിട്ടുണ്ട്. പണ്ട് നന്തുഴൈനാട്, മൂഞ്ഞുനാട്, വെമ്പൊലിനാട് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നുവെന്നും വെമ്പൊലിനാട് പിന്നീട് രണ്ടായി വിഭജിക്കപ്പെട്ട് തെക്കുംകൂര്‍, വടക്കുംകൂര്‍ ആയി എന്നും ചരിത്രകാരന്മാരില്‍ നല്ലൊരു വിഭാഗം അഭിപ്രായപ്പെടുന്നു. പോര്‍ട്ടുഗീസുകാര്‍ ഈ രണ്ടു രാജ്യങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂറും വടക്കുംകൂറും സമീപപ്രദേശങ്ങളും ആക്രമിച്ച് കീഴ്പ്പെടുത്തി തിരുവിതാംകൂറിനോട് ചേര്‍ത്തു.

ധര്‍മ്മരാജാവിന്റെ കാലത്ത് (1758-1798) കോട്ടയം, തിരുവിതാംകൂറിന്റെ മൂന്നു ഡിവിഷനുകളില്‍ ഒന്നായ "വടക്കേ മുഖം' ആയി. ഹൈദരാലിയുടേയും ടിപ്പു സുല്‍ത്താനും തിരുവിതാംകൂര്‍ ആക്രമിക്കാന്‍ സന്നാഹം കൂട്ടിയപ്പോള്‍ ദിവാന്‍ രാജാ കേശവദാസനും ക്യാപ്റ്റന്‍ ഡിലനോയിയും കൂടി പ്രതിരോധനിര സംഘടിപ്പിച്ചതില്‍ കോട്ടയവും ഉണ്ടായിരുന്നു. മലബാറില്‍ നിന്നും ഓടിവന്ന പല കുടുംബങ്ങളേയും ധര്‍മ്മരാജാവ് കോട്ടയത്തും പാര്‍പ്പിച്ചു. ഇങ്ങനെ വന്ന ചിറയ്ക്കല്‍ (കോലത്തുനാട്) കുടുംബത്തില്‍ നിന്നാണ് കോട്ടയത്തെ മറിയപ്പള്ളി രാജകുടുംബത്തിന്റെ തുടക്കം. മലബാറിലെ പരപ്പനാട്ടെ പഴഞ്ചേരിയില്‍ നിന്നുംവന്ന ശാഖയെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തില്‍ പാര്‍പ്പിച്ചു. ഈ കുടുംബം പിന്നീട് റാണി ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറി താമസിച്ചു. ഇതിലെ അംഗമാണ് കേരളകാളിദാസനായ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍. സ്വാതി തിരുനാളിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതിഭായിയുടെ കാലത്താണ് സി.എം.എസ്. (ചര്‍ച്ച് മിഷന്‍ സൊസൈറ്റി)യുടെ സഹായത്തോടെ കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയത്.

സുറിയാനി പുരോഹിതരുടെ പരിശീലനത്തിനായി സ്ഥാപിച്ച സി.എം.എസ്. കോളേജില്‍ പിന്നീട് അക്രൈസ്തവ ക്രിസ്തുമതര്‍ക്കും പ്രവേശനം ലഭിച്ചു. 1816ല്‍ റാണി പാര്‍വ്വതി ഭായി കോളേജിന് 21,200 രൂപ സംഭാവന ചെയ്തു. 1821ല്‍ സി.എം.എസ്. പ്രസ് സ്ഥാപിച്ചു. ഇവിടെയാണ് ബഞ്ചമിന്‍ ബെയലി ആദ്യമായി നല്ല രീതിയിലുള്ള മലയാളം പ്രസ് സ്ഥാപിച്ചത്. ഈ പ്രസ് സന്ദര്‍ശിച്ചശേഷമാണ് സ്വാതി തിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്ത് അച്ചുകൂടം സ്ഥാപിച്ചത്. അക്ഷരങ്ങളുടെ നഗരമാണ് കോട്ടയം. കേരളത്തില്‍ ദിനപത്രങ്ങളും മാസികകളും വാരികകളും എല്ലാം കൂടുതല്‍ തുടങ്ങിയത് ഇവിടെയാണ്. അതില്‍ പഴക്കംചെന്ന പത്രങ്ങളായ ദീപിക (നസ്രാണി ദീപിക), മലയാള മനോരമ തുടങ്ങിയവ ഇന്നും പ്രതാപത്തോടെ തുടരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജന്മഭൂമിയായ ഉഴവൂരും ബുക്കര്‍ സമ്മാനം നേടിയ അരുന്ധതിറോയിയുടെ "ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്' എന്ന പുസ്തകത്തിന്റെ പശ്ചാത്തലമായ മീനച്ചലും, കോട്ടയത്താണ്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെ അനുഗ്രഹാശംസകളോടെ സമരം നടന്ന വൈയ്ക്കം, നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമായ പെരുന്ന, ഏഷ്യയില്‍ സഹകരണരംഗത്ത് ഏറ്റവും വലിയ പുസ്തകപ്രസിദ്ധീകരണശാലയായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആസ്ഥാനം, ഹിന്ദുമുസ്ലിം മൈത്രിയുടെ വിളനിലമായ എരുമേലി, വൈയ്ക്കത്തെ ശിവക്ഷേത്രം, തിരുനക്കര ശിവക്ഷേത്രം, ഏറ്റുമാനൂര്‍, മഹാദേവക്ഷേത്രം, കുമാരനല്ലൂര്‍ കാര്‍ത്തിയാനി ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആദിത്യപുരം ശിവക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കോട്ടയം വലിയപള്ളി, ഗുഡ്ഷെപ്പേര്‍ഡ് ചര്‍ച്ച്, വിമലഗിരി ചര്‍ച്ച്, സെന്‍റ് ജോര്‍ജ് ചര്‍ച്ച് അരുവിതുറ, സെന്‍റ് മേരീസ് ചര്‍ച്ച് മണ്ണാര്‍ക്കാട്, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പുതുപ്പള്ളി, സെന്‍റ് മേരീസ് ചര്‍ച്ച് അതിരംപുഴ, പാല വലിയപള്ളി, വിശുദ്ധ അല്‍ഫോണ്‍സ സിസ്റ്ററിന്റെ ഭൗതികാവശിഷ്ടം ഉള്ള ഭരണങ്ങാനം പള്ളി, ചാവക്കറ കുര്യാക്കോസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കുന്ന മന്നാനംപള്ളി, ആയിരത്തോളം വര്‍ഷം പഴക്കമുള്ളതായി കരുതുന്ന ചങ്ങനാശ്ശേരി പഴയ മുസ്ലീം പള്ളി, പുതിയപള്ളി, ഈരാറ്റുപേട്ട മുസ്ലീം പള്ളി, താഴത്തങ്ങാടി മുസ്ലീം പള്ളി, പക്ഷിവളര്‍ത്തല്‍ കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രമായ കുമരകം തുടങ്ങിയവയെല്ലാം കോട്ടയത്താണ്.



top