സ്വാതന്ത്യലബ്ധി വരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍

സാമൂതിരിരാജാവും തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മയും എല്ലാം കേരളം മുഴുവന്‍ തന്റെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച രാജാക്കന്മാരാണ്. സാമൂതിരി രാജാക്കന്മാര്‍ "കേരളചക്രവര്‍ത്തി" എന്നത് ഒരു സ്വപ്നമായി കണ്ടു. സാമൂതിരി ഇതിനുവേണ്ടി കച്ചവടത്തിന് എത്തിയ യൂറോപ്പ്യന്‍ ശക്തികളുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് സാമൂതിരിയുടെ സ്വപ്നം തകര്‍ത്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തിന് ഡച്ചുകാര്‍ വിഘ്നം സൃഷ്ടിച്ചു. എന്നാല്‍ കേരളരാജാക്കന്മാരെ വിറപ്പിച്ചുകൊണ്ട് മൈസൂര്‍ ആക്രമണം ഉണ്ടായി. അതോടെ പൊതുശത്രുവിനെ നേരിടാന്‍ എല്ലാവരും വൈരം വെടിഞ്ഞു. കൊച്ചി രാജാവും സാമൂതിരിയുമെല്ലാം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു.
തിരുവിതാംകൂര്‍
വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍
കൊച്ചി
സ്വാതന്ത്ര്യലബ്ധി സമയത്ത് കൊച്ചിക്ക് 1480 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും പതിനാലര ലക്ഷം ജനങ്ങളും (1941ലെ കണക്ക്) ഉണ്ടായിരുന്നത്. പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും ആദ്യം ഇവിടുത്തെ ഭരണത്തില്‍ പിടിമുറുക്കി. പിന്നീട് മൈസൂര്‍ ആക്രമണകാലത്ത് ആദ്യമായി അവരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. അതിനുശേഷം ഇംഗ്ലീഷുകാരുടെ മേധാവിത്വം ആദ്യം അംഗീകരിച്ചത് കൊച്ചിയായിരുന്നു.
മലബാര്‍
പ്രതാപശാലികളായ രാജാക്കന്മാരും പ്രഭുക്കന്മാരും ഭരിച്ചിരുന്ന മലബാര്‍ പ്രദേശങ്ങള്‍ 1792ല്‍ ടിപ്പുസുല്‍ത്താനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇംഗ്ലീഷുകാര്‍ക്ക് ലഭിച്ചത്. അവിടുത്തെ രാജാക്കന്മാര്‍ക്ക് "മാലിഖാന്‍" നല്‍കി ഒരുക്കിയശേഷം 1793 മാര്‍ച്ച് 30ന് കോഴിക്കോട് ആസ്ഥാനമായി മലബാറിനെ ഒറ്റ ജില്ലയായി ഇംഗ്ലീഷുകാര്‍ പ്രഖ്യാപിച്ചു.

തിരുവിതാംകൂര്‍

വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ (1758-1798) മഹാരാജാവിന്റെ കാലത്ത് ഇതിന്റെ വടക്കേ അതിര് പറവൂരും, തെക്കേ അതിര് കന്യാകുമാരിയും ആയിരുന്നു. തിരുവിതാംകൂറിന്റെ വിസ്തൃതി 7651.75 സ്ക്വയര്‍ മൈലും ജനസംഖ്യ (1941-ലെ സെന്‍സസ് പ്രകാരം) 6070018 ഉം ആയിരുന്നു. ഇതില്‍ 3045102 പുരുഷന്മാരും 3024916 സ്ത്രികളും ആയിരുന്നു.

1946-47 കാലത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ഡിവിഷനുകള്‍ അഥവാ ജില്ലകളാണ് ഉണ്ടായിരുന്നത്. മലബാറിലെ കളക്ടര്‍ക്ക് തുല്യമായ ഡിവിഷന്‍ പേഷ്ക്കാര്‍ ആയിരുന്നു ഓരോ ഡിവിഷന്‍റേയും മേധാവി. അദ്ദേഹത്തിന്റെ കീഴില്‍ അസിസ്റ്റന്റ് പേഷ്ക്കാര്‍മാര്‍ ഉണ്ടായിരുന്നു. ഡിവിഷനുകളെ തഹസില്‍ദാര്‍മാര്‍ ഭരിക്കുന്ന 30 താലൂക്കുകളായും താലൂക്കുകളെ 422 പകുതി അഥവാ വില്ലേജുകളായും തിരിച്ചിരുന്നു. "പാര്‍വ്വ്യകാര്‍" ആയിരുന്നു പകുതികളുടെ അധികാരി. തിരുവിതാംകൂറിലാകെ സ്വാതന്ത്ര്യലബ്ധി സമയത്ത് 256 ചന്തകളുണ്ടായിരുന്നു.

മഹാരാജാവായിരുന്നു അധികാരത്തിന്റെ ഉത്ഭവസ്ഥാനം. അദ്ദേഹത്തിന്റെ കീഴില്‍ ദിവാന്‍ (മന്ത്രി)യായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ പല വകുപ്പുകളുണ്ടായിരുന്നു. സെക്രട്ടറിമാരുടെ മുകളില്‍ ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിച്ചു. ഇതുകൂടാതെ പ്രധാന വകുപ്പുകള്‍ക്ക് അധ്യക്ഷന്മാരുണ്ടായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരും മഹാരാജാവും തമ്മിലുള്ള ബന്ധം റസിഡന്റ് (ചില സമയത്ത് പൊളിറ്റിക്കല്‍ ഏജന്റ്) വഴിയായിരുന്നു. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷണര്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്ത് സ്വന്തമായി പോസ്റ്റല്‍ സര്‍വീസ് (അഞ്ചല്‍), റേഡിയോ സ്റ്റേഷന്‍, വൈദ്യുതനിലയം, സര്‍വ്വകലാശാല, നിരവധി വ്യവസായശാലകള്‍ എന്നിവ ഉണ്ടായിരുന്നു. ചെമ്പിലും വെള്ളിയിലും നാണയങ്ങള്‍ അച്ചടിക്കാന്‍ സംസ്ഥാനത്തിനവകാശം ഉണ്ടായിരുന്നു. 1789ല്‍ ആണ് സംസ്ഥാനത്ത് ആദ്യമായി കമ്മട്ടം സ്ഥാപിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തിനു മുമ്പ് കണ്ണൂരിലെ ആലിരാജയ്ക്ക് "പണം", കോഴിക്കോട് സാമൂതിരിക്ക് "വീരരായന്‍ പണം", തിരുവിതാംകൂറിന് "അനന്തരായന്‍ പണം" എന്നീ നാണയങ്ങള്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് കൊച്ചി നാണയങ്ങള്‍ അച്ചടിച്ചുവെങ്കിലും പിന്നീട് നിര്‍ത്തി. തിരുവിതാംകൂറിന് സ്വന്തമായ നാണയം പിന്നീടും അടിക്കാന്‍ അനുവദിച്ചുവെങ്കിലും "ബ്രിട്ടീഷ് രൂപ"യ്ക്ക് നിയമസാധുത ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ അടിച്ച നാണയങ്ങള്‍ക്ക് "സര്‍ക്കാര്‍ നാണയങ്ങള്‍" എന്നാണ് പറഞ്ഞിരുന്നത്. അരരൂപയില്‍ താഴെയുള്ള നാണയങ്ങളേ അടിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ചെമ്പിലുള്ള "കാശ്" ആയിരുന്നു തിരുവിതാംകൂറിലെ ചെറിയ നാണയം. മൂല്യത്തില്‍ ലോകത്തെ ഏറ്റവും ചെറിയ നാണയമായിരുന്നു ഇത്. ഇതിന്റെ വില ബ്രിട്ടീഷ് രൂപയുടെ 1/456 ആയിരുന്നു. 16 കാശ് വിലയുള്ള ഒരു ചക്രവും 8 കാശ് വിലയുള്ള അരചക്രവും 4 കാശുവിലയുള്ള കാല്‍ചക്രം, നാലുചക്രം വിലയുള്ള ഒരു വെള്ളിപ്പണം, 7 ചക്രം വിലയുള്ള കാല്‍രൂപ, 14 ചക്രം വിലയുള്ള അരരൂപ ഇവയായിരുന്നു തിരുവിതാംകൂര്‍ നാണയം. ഒരു ചക്രത്തില്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ചിത്രം ആലേഖനം ചെയ്യാന്‍ പിന്നീട് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചു.

1888-ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂര്‍ നിയമനിര്‍മാണസഭ രൂപീകരിച്ചു. ഇതോടുകൂടി നിയമങ്ങള്‍ പാസാക്കാനുള്ള വേദിയായി. 1904ല്‍ ഭരണത്തില്‍ ജനഹിതം അറിയാന്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി രൂപീകരിച്ചു. ഈ രണ്ടു സഭകളും കാലാകാലങ്ങളില്‍ പരിഷ്കരിച്ചുകൊണ്ടിരുന്നു. വിദ്യാഭ്യാസം, കരംതീരുവ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. 1932ല്‍ സഭകളെ വീണ്ടും പരിഷ്കരിച്ചു. അതനുസരിച്ച് ശ്രീചിത്തിര കൗണ്‍സില്‍, ശ്രീമൂലം അസംബ്ലി എന്നീ രണ്ടു മണ്ഡലങ്ങള്‍ നിയമസഭയ്ക്ക് ഉണ്ടായി. ആദ്യകാലം മുതല്‍ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുവാദം ഉണ്ടായിരുന്നു. 1947ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രാപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്വഭരണം സ്ഥാപിക്കപ്പെട്ടു. തിരുകൊച്ചി സംയോജനം വരെ ആ സ്ഥിതി തുടര്‍ന്നു.

1894ല്‍ തിരുവിതാംകൂറില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിലവില്‍വന്നു. ആ വര്‍ഷമാണ് തിരുവനന്തപുരം, നാഗര്‍കോവില്‍, ആലപ്പുഴ, കൊല്ലം, കോട്ടയം നഗരപരിഷ്കരണ കമ്മിറ്റികള്‍ നിലവില്‍ വന്നത്. പിന്നീട് ഇവ മുന്‍സിപ്പാലിറ്റികളായി. 1940ല്‍ തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ മുന്‍സിപ്പാലിറ്റിയായി.

തിരുവിതാംകൂറിന് സ്വന്തമായി പട്ടാളം ഉണ്ടായിരുന്നു. നായര്‍ ബ്രിഗേഡ് എന്നായിരുന്നു പേര്. എന്നാല്‍ 1935ല്‍ ഇത് ഇന്ത്യന്‍ സ്റ്റേറ്റ് ഫോഴ്സിന്റെ കീഴിലായി.

തിരുവിതാംകൂറിന് ബ്രിട്ടീഷ് ഇന്ത്യയിലെ ഐ.സി.എസ്. പോലെ സ്വന്തമായ സിവില്‍ സര്‍വീസ് ഉണ്ടായിരുന്നു. "തിരുവിതാംകൂര്‍ സിവില്‍ സര്‍വീസ്" എന്നായിരുന്നു അതിന്റെ പേര്.


കൊച്ചി

സ്വാതന്ത്ര്യലബ്ധി സമയത്ത് കൊച്ചിക്ക് 1480 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും പതിനാലര ലക്ഷം ജനങ്ങളും (1941ലെ കണക്ക്) ഉണ്ടായിരുന്നത്. പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും ആദ്യം ഇവിടുത്തെ ഭരണത്തില്‍ പിടിമുറുക്കി. പിന്നീട് മൈസൂര്‍ ആക്രമണകാലത്ത് ആദ്യമായി അവരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. അതിനുശേഷം ഇംഗ്ലീഷുകാരുടെ മേധാവിത്വം ആദ്യം അംഗീകരിച്ചത് കൊച്ചിയായിരുന്നു. ശക്തന്‍ തമ്പുരാന്‍ (1790-1805) ആണ് കൊച്ചി ഭരിച്ച ശക്തനായ മഹാരാജാവ്. തിരുവിതാംകൂര്‍ വേലുത്തമ്പിയും കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനും ചേര്‍ന്ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടത്തിയ കലാപത്തിനുശേഷം രണ്ട് സ്ഥലത്തേയും രാഷ്ട്രീയാധികാരം പൂര്‍ണമായി നഷ്ടപ്പെട്ടു. ഇംഗ്ലീഷ് റസിഡന്റ് കേണല്‍ മണ്‍റോ രണ്ട് സ്ഥലത്തേയും ദിവാനായി. സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിനുശേഷം ശങ്കരവാര്യര്‍ അടക്കം പ്രഗത്ഭരായ പല ദിവാന്മാരും കൊച്ചി ഭരിച്ചു. ഭരണം രാജാവില്‍ നിക്ഷിപ്തമായിരുന്നു. ദിവാന്‍ ആണ് ഭരണകാര്യങ്ങളുടെ ചുമതല. സെക്രട്ടേറിയറ്റും, ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. അതിന്റെ കീഴില്‍ ആയിരുന്നു വകുപ്പുകള്‍. ദിവാന്‍ പേഷ്ക്കാര്‍ റവന്യൂ വകുപ്പിന്റെയും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്മജിസ്ട്രേറ്റുമാരുടേയും മേധാവിയിരുന്നു. നീതിനിര്‍വ്വഹണത്തിന് കോടതികളും ഹൈക്കോടതിയും ഉണ്ടായിരുന്നു. 1924ല്‍ ആണ് കൊച്ചി നിയമസഭ നിലവില്‍ വന്നത്. 1938ല്‍ പാസാക്കിയ പുതിയ ആക്ട് പ്രകാരം നിയമസഭയോട് ഉത്തരവാദിത്വമുള്ള ഒരു മന്ത്രിയുടെ തസ്തിക സൃഷ്ടിച്ച് അദ്ദേഹത്തിന് കുറെ അധികാരം കൈമാറാന്‍ കൊച്ചി മഹാരാജാവ് തയ്യാറായി. അതുകൊണ്ട് നിയമനിര്‍മാണസഭ ആദ്യം തിരുവിതാംകൂര്‍ രൂപീകരിച്ചുവെങ്കിലും ജനകീയ ഭരണത്തിന് തുടക്കം കുറിച്ചത് കൊച്ചി ആണെന്ന് പറയാം. 1902ല്‍ സാനിട്ടറി ബോര്‍ഡുകള്‍ രൂപീകരിച്ചതോടെയാണ് കൊച്ചിയില്‍ നഗരഭരണം ആദ്യമായി ആരംഭിച്ചത്. 1913ല്‍ നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ പഞ്ചായത്തുകള്‍ രൂപീകരിച്ചു. കൊച്ചിക്കും തിരുവിതാംകൂറിനെപ്പോലെ അഞ്ചല്‍ ഉണ്ടായിരുന്നു.


മലബാര്‍

പ്രതാപശാലികളായ രാജാക്കന്മാരും പ്രഭുക്കന്മാരും ഭരിച്ചിരുന്ന മലബാര്‍ പ്രദേശങ്ങള്‍ 1792ല്‍ ടിപ്പുസുല്‍ത്താനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇംഗ്ലീഷുകാര്‍ക്ക് ലഭിച്ചത്. അവിടുത്തെ രാജാക്കന്മാര്‍ക്ക് "മാലിഖാന്‍" നല്‍കി ഒരുക്കിയശേഷം 1793 മാര്‍ച്ച് 30ന് കോഴിക്കോട് ആസ്ഥാനമായി മലബാറിനെ ഒറ്റ ജില്ലയായി ഇംഗ്ലീഷുകാര്‍ പ്രഖ്യാപിച്ചു. ഒരു സൂപ്പര്‍വൈസര്‍ ആയിരുന്നു ഭരണമേധാവി. ചീഫ് മജിസ്ട്രേട്ടിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി സൂപ്പര്‍വൈസറുടെ കീഴില്‍ മലബാറിനെ തലശ്ശേരി കേന്ദ്രീകരിച്ച വടക്കേ മലബാര്‍ എന്നും ചെര്‍പ്പളശ്ശേരി കേന്ദ്രീകരിച്ചതൊക്കെ മലബാര്‍ എന്നും വിഭജിച്ചു. സൂപ്രണ്ടന്മാര്‍ ആയിരുന്നു ഇതിലെ മേധാവികള്‍. മലബാര്‍ ജില്ല രൂപീകരിക്കുമ്പോള്‍ അത് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു. എന്നാല്‍ 1800ല്‍ അതിനെ മദ്രാസ് പ്രസിഡന്‍സിയോട് ചേര്‍ത്തു. 1801 മുതല്‍ "കളക്ടര്‍" ആയി ജില്ലയുടെ പ്രധാന ഭരണാധികാരി വില്യം ലോഗനെപ്പോലെ പ്രഗല്‍ഭരായ ധാരാളം കളക്ടര്‍മാര്‍ അവിടെ ഭരിച്ചു.

ഇംഗ്ലീഷുകാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ മലബാറില്‍ വടക്ക് കോലത്തുനാടു മുതല്‍ തെക്ക് തെമ്മലനാടുവരെ ഇരുപത്തി രണ്ട് കോയ്മകള്‍ (അധികാരം കൈകാര്യം ചെയ്തവര്‍) ഉണ്ടായിരുന്നു. ഇതില്‍ പ്രധാനം സാമൂതിരിയായിരുന്നു. ഇംഗ്ലീഷുകാര്‍ കളക്ടറെക്കൂടാതെ അവരെ സഹായിക്കാന്‍ സബ് കളക്ടര്‍മാരേയും പിന്നീട് നിയമിച്ചു.

മലബാറില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭരണത്തിന്റെ അടിസ്ഥാനഘടകം ദേശങ്ങളും നാടുകളുമായിരുന്നു. ദേശത്തലവനെ "ദേശവാഴി" എന്നുവിളിച്ചിരുന്നു. ദേശത്തിന്റെ പരമാധികാരിയായ അദ്ദേഹത്തെ സഹായിക്കാന്‍ ഒന്നോ രണ്ടോ പ്രമാണിമാര്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഭരണത്തില്‍ ഏതാനും ദേശങ്ങളെ ഒന്നിച്ചുചേര്‍ത്ത് ഒരു "അംശം" ആക്കി. 1822ല്‍ ഗ്രാമസമ്പ്രദായം പുനഃസംഘടിപ്പിച്ചു. മുമ്പുണ്ടായിരുന്ന 2202 ദേശങ്ങളെ 492 അംശങ്ങളാക്കി. ഓരോ അംശത്തേയും അധികാരിയുടെ കീഴിലാക്കി. അധികാരികളെ സഹായിക്കാന്‍ ഒരു മേനോന്‍ അല്ലെങ്കില്‍ കണക്കപിള്ള (അക്കൗണ്ടന്റ് )യേയും ഏതാനും "കോല്‍ക്കാര്‍" (ശിപായി)കളേയും നിയമിച്ചു. പിന്നീട് അംശങ്ങളുടെ എണ്ണം 736 ആക്കി. കളക്ടര്‍ ആണ് ഭരണത്തലവന്‍. താലൂക്കിന്റെ ചുമതല തഹസീല്‍ദാര്‍ക്ക് ആയിരുന്നു. 1860ല്‍ പുനഃസംഘടന നടന്നപ്പോള്‍ താലൂക്കുകളുടെ എണ്ണം 17ല്‍ നിന്നും 10 ആയി കുറവുചെയ്തു. ഇതിലും പിന്നീട് മാറ്റംവന്നു. താലൂക്കുകളെ "ഫര്‍ക്ക" എന്നു പറയപ്പെടുന്ന അഞ്ചോ ആറോ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഓരോ ഫര്‍ക്കയ്ക്കും റവന്യൂ ഉദ്യോഗസ്ഥനുണ്ടായിരുന്നു. വില്ലേജ് ജീവനക്കാരുടെ ജോലിയുടെ മേല്‍നോട്ടം വഹിക്കുകയും തഹസീല്‍ദാരന്മാരെ സഹായിക്കുകയുമായിരുന്നു ഇവരുടെ ചുമതല. കളക്ടര്‍ക്ക് നിയമസമാധാന പരിപാലനത്തിനുള്ള ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്നുള്ള അധികാരം കൂടി ഉണ്ടായിരുന്നു. മദ്രാസ് സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളാണ് മലബാറിന് ബാധകം.

മലബാറില്‍ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ തുടക്കം 1871 ല്‍ പാസാക്കിയ ആക്ട് പ്രകാരമാണ്. ഇതുപ്രകാരം ഒരു ലോക്കല്‍ ബോര്‍ഡോടുകൂടിയ ലോക്കല്‍ ഫണ്ടും സര്‍ക്കിളും ജില്ലയില്‍ നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ ബോര്‍ഡിന്റെ എക്സഫിഷ്റൊ പ്രസിഡന്‍റായിരുന്നു. ഉദ്യോഗസ്ഥന്മാരും അനൗദ്യോഗിക അംഗങ്ങളും അടങ്ങിയ ഈ ബോര്‍ഡിന് സ്കൂളുകളുടേയും റോഡുകളുടേയും അറ്റകുറ്റപ്പണി, ആശുപത്രി ശുചീകരണം, സത്രങ്ങളുടെ ചുമതല തുടങ്ങിയ പലതിലും അധികാരം നല്‍കിയിരുന്നു. ക്രമേണ തെരഞ്ഞെടുപ്പുവഴിയായി അനൗദ്യോഗിക അംഗങ്ങളെ നിയമിക്കാന്‍ തുടങ്ങി. ലോക്കല്‍ ബോര്‍ഡ് ആക്ട് കാലാകാലങ്ങളില്‍ പരിഷ്ക്കരിച്ചുകൊണ്ടിരുന്നതുകാരണം കൂടുതല്‍ അധികാരങ്ങള്‍ ബോര്‍ഡിനു കിട്ടി. പില്‍ക്കാലത്ത് മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ടും ഡിസ്ട്രിക്റ്റ് മുന്‍സിപ്പാലിറ്റീസ് ആക്ടും പാസാക്കി.

മദ്രാസ് സ്റ്റേറ്റിലെ ഇതരഭാഗങ്ങളെപ്പോലെ തന്നെ ആയിരുന്നു മലബാറിലേയും നീതിന്യായ പരിപാലനം. മലബാറില്‍ ഉള്ള കോടതിവിധിയ്ക്ക് അപ്പീല്‍ നല്‍കേണ്ടത് മദ്രാസ് ഹൈക്കോടതിയിലായിരുന്നു.


മഹാരാജാവിന്റെ ഉപദേശകനായി എത്തി;
കേരളം ഭരിച്ചു

സാമൂതിരിരാജാവും തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മയും എല്ലാം കേരളം മുഴുവന്‍ തന്റെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച രാജാക്കന്മാരാണ്. സാമൂതിരി രാജാക്കന്മാര്‍ "കേരളചക്രവര്‍ത്തി" എന്നത് ഒരു സ്വപ്നമായി കണ്ടു. സാമൂതിരി ഇതിനുവേണ്ടി കച്ചവടത്തിന് എത്തിയ യൂറോപ്പ്യന്‍ ശക്തികളുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് സാമൂതിരിയുടെ സ്വപ്നം തകര്‍ത്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടത്തിന് ഡച്ചുകാര്‍ വിഘ്നം സൃഷ്ടിച്ചു. എന്നാല്‍ കേരളരാജാക്കന്മാരെ വിറപ്പിച്ചുകൊണ്ട് മൈസൂര്‍ ആക്രമണം ഉണ്ടായി. അതോടെ പൊതുശത്രുവിനെ നേരിടാന്‍ എല്ലാവരും വൈരം വെടിഞ്ഞു. കൊച്ചി രാജാവും സാമൂതിരിയുമെല്ലാം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചു. എന്നാല്‍ കേരളം മുഴുവന്‍ ആദ്യം ഭരിക്കാന്‍ ഭാഗ്യം കിട്ടിയത് പി.എസ്. റാവുവിനായിരുന്നു. തിരുകൊച്ചി മന്ത്രിസഭയുടെ പതനത്തെ തുടര്‍ന്ന് രാജപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഉപദേഷ്ടാവായിട്ടാണ് അദ്ദേഹം എത്തിയത്. അതിനിടയിലാണ് മലബാറും കൂട്ടിച്ചേര്‍ത്ത് ഐക്യകേരളം 1956 നവംബര്‍ ഒന്നിന് നിലവില്‍വന്നത്. അതോടെ രാജപ്രമുഖന് സ്ഥാനം നഷ്ടപ്പെട്ടു. അപ്പോള്‍ കേരളം മുഴുവന്‍ ആക്ടിംഗ് ഗവര്‍ണര്‍ പി.എസ്. റാവുവിന്റെ ചുമതലയിലാണ്. പി.എസ്. റാവുവിനെ ആക്ടിംഗ് ഗവര്‍ണര്‍ ആക്കിക്കൊണ്ട് ഇന്ത്യാ ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1956 നവംബര്‍ ഒന്നിന് രാവിലെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ആക്ടിംഗ് ഗവര്‍ണറുടെ സത്യപ്രതിജ്ഞ.

തിരുകൊച്ചി ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പി.എസ്. റാവു സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ അധികാരം ഏറ്റെടുത്തു. അതിനുശേഷം കേരള ചീഫ് ജസ്റ്റിസ് ആക്ടിംഗ് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. പിന്നീടാണ് ആക്ടിംഗ് ഗവര്‍ണര്‍ സെക്രട്ടേറിയറ്റിനു പിറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഐക്യകേരളപ്പിറവി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. നവംബര്‍ 22ന് ഡോ. ബി. രാമകൃഷ്ണറാവു ഗവര്‍ണര്‍ ആയി എത്തുന്നതുവരെ പി.എസ്. റാവു തുടര്‍ന്നു.


രാഷ്ട്രീയ റെക്കോര്‍ഡുകള്‍

കേരള നിയമസഭയില്‍ എതിരില്ലാതെ തിരഞ്ഞെടുത്ത ആദ്യ മെമ്പര്‍ ഉമേഷ് റാവു (1957 ഫെബ്രുവരിയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും കര്‍ണാടക പ്രാന്തീയ സമതി സ്ഥാനാര്‍ഥിയായിട്ടാണ് ഉമേഷ് റാവു നിയമസഭയിലെത്തിയത്.

ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് : ആദ്യനിയമസഭയില്‍ അംഗവും ആദ്യത്തെ പ്രോടൈം സ്പീക്കറുമായ സി.പി.ഐ.യിലെ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് ദേവികുളം മണ്ഡലത്തില്‍ 1958 മേയ് 18ന് ഉപതെരഞ്ഞെടുപ്പ് നടന്നു. റോസമ്മ പുന്നൂസ് വീണ്ടും വിജയിച്ചു.

ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രി ഇ.കെ. നയനാര്‍
ഏറ്റവും കുറച്ചുകാലം ഭരിച്ച മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ
കൂടുതല്‍ കാലം നിയമസഭാംഗം കെ.എം. മാണി
കുറച്ചുകാലം മാത്രം നിയമസഭാംഗമായ വ്യക്തി സി. ഹരിദാസ്
കുറച്ചുകാലം മാത്രം മന്ത്രിയായ വ്യക്തി എം.പി. വീരേന്ദ്രകുമാര്‍
കുറച്ചുകാലം മാത്രം ഭരിച്ച മന്ത്രിസഭ കെ. കരുണാകരന്റെ 1977ലെ മന്ത്രിസഭ
ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായത് വക്കം പുരുഷോത്തമന്‍
കുറച്ചുകാലത്തെ സ്പീക്കര്‍ എ.സി. ജോസ്
മുഖ്യമന്ത്രിമാരില്‍ പ്രായംകൂടിയ വ്യക്തി വി.എസ് അച്യുതാനന്ദന്‍
ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എ.കെ. ആന്‍റണി
തിരുവിതാംകൂറിലും തിരുകൊച്ചിയിലും കേരളത്തിലും ഭരണത്തലവനായ വ്യക്തി പട്ടം എം. താണുപിള്ള
കേരളനിയമസഭയിലെ ആദ്യത്തെ സ്പീക്കര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി
കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച വ്യക്തി വി.ആര്‍. കൃഷ്ണയ്യര്‍
അവിശ്വാസപ്രമേയം വഴി ഭരണം നഷ്ടപ്പെട്ട മുഖ്യമന്ത്രി ആര്‍. ശങ്കര്‍
നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരണമടയുകയും ചെയ്ത മന്ത്രി കെ. ടി. ജോര്‍ജ് (1972)

 



top