കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നതോടെ രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന വി.എസ്.റാവു ആക്ടിങ് ഗവര്‍ണര്‍ ആയി. അധികം താമസിയാതെ കേരള ഗവര്‍ണര്‍ ആയി ഡോ.ബി. രാമകൃഷ്ണറാവു നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ 1957 ഏപ്രില്‍ 5ന് അധികാരത്തില്‍ വന്നു. 1964-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു. പുതിയ പാര്‍ട്ടി സി.പി.എം ആയി.
1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍.
1964-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു. പുതിയ പാര്‍ട്ടി സി.പി.എം ആയി.

 1939

പിണറായി സമ്മേളനം
കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി. പി.കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ. ഗോപാലന്‍, കെ.കെ. വാര്യര്‍, സി.എച്ച്. കണാരന്‍, മഞ്ജുനാഥറാവു, കേരളീയന്‍, സര്‍ദാര്‍ ചന്ദ്രോത്ത് തുടങ്ങിയവരാണ് ആദ്യയോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു.


 1940

മൊറാഴ സമരം
1940 സെപ്റ്റംബര്‍ 15 വടക്കേ മലബാറില്‍ കര്‍ഷകരും പോലീസുമായി ഏറ്റുമുട്ടി. മൊറാഴ, മട്ടന്നൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, വടകര എന്നിവിടങ്ങള്‍ യുദ്ധക്കളമായി. മൊറാഴയില്‍ നിരോധനം ലംഘിച്ച് പ്രകടനം നടത്തിയ ജനങ്ങളും പോലീസും ഏറ്റുമുട്ടി. സബ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോന്‍ മരിച്ചു. ഇതേ തുടര്‍ന്ന് 38 പേരെ പ്രതിചേര്‍ത്ത് കേസ്. കെ.പി.ആര്‍. ഗോപാലനായിരുന്നു ഒന്നാംപ്രതി (കെ.പി.ആറിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചുവെങ്കിലും ഗാന്ധിജി ഇടപെട്ടതിനെ തുടര്‍ന്ന് വെറുതെവിട്ടു).


 1941

കയ്യൂര്‍ സമരം
നീലേശ്വരത്തെ ജന്മിമാരും കര്‍ഷകരും തമ്മിലുള്ള വഴക്ക് സമരമായി മാറി. ജന്മിമാരെ സഹായിക്കാനെത്തിയ പോലീസുകാരെ കര്‍ഷകര്‍ തടഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ നടത്തിയ ജാഥയെ നിരോധിക്കാന്‍ പോലീസ് തീരുമാനിച്ചു. വാറണ്ടുമായിവന്ന സുബ്രായന്‍ എന്ന പോലീസുകാരനെ കയ്യൂരില്‍ പ്രകടനക്കാര്‍ തടഞ്ഞു. അയാള്‍ പുഴയിലേക്ക് ചാടിയതുകാരണം മരണം സംഭവിച്ചു. കയ്യൂരും സമീപപ്രദേശവും പോലീസുകാരുടെ ഭീകരവാഴ്ച അരങ്ങേറി. 61 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ പ്രായം തികയാത്തതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി. മറ്റുള്ളവരുടെ വധശിക്ഷ സ്ഥിരീകരിച്ചു.


 1943

മാര്‍ച്ച് 29- കയ്യൂര്‍ കേസിലെ പ്രതികളായ മഠത്തില്‍ അപ്പു, കുഞ്ഞമ്പുനായര്‍, ചിരുകണ്ടന്‍, അബൂബേക്കര്‍ എന്നിവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നു.


 1946

പുന്നപ്രവയലാര്‍ സമരം
രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഉണ്ടായ തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, കൂലിവെട്ടിക്കുറയ്ക്കല്‍, ജന്മിമാരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ് ആലപ്പുഴയിലെ പുന്നപ്രവയലാര്‍ സമരങ്ങള്‍ക്ക് കാരണമായത്. ഇതിനിടയിലാണ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ നടപടികള്‍ ജനങ്ങളെ ക്ഷുഭിതരാക്കി. ഭരണഘടന പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം 1946 ജനവരിയില്‍ പ്രസിദ്ധീകരിച്ചു. നീക്കം ചെയ്യാന്‍ പാടില്ലാത്ത എക്സിക്യൂട്ടീവ് ഉള്‍പ്പെടുന്ന ഭരണസംവിധാനമാണ് അദ്ദേഹം കൊണ്ടുവന്നത്. ഇതിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യവുമായി ജനം രംഗത്തിറങ്ങി. ആലപ്പുഴയിലെ പല ഭാഗത്തും തൊഴിലാളിസമരം രൂക്ഷമായി. അതോടെ അടിച്ചമര്‍ത്തലും ശക്തമായി.പോലീസിനെയും പട്ടാളത്തിനെയും എതിര്‍ത്ത് തൊഴിലാളികള്‍ ചെറുത്തുനില്‍പ് തുടങ്ങി. ഒക്ടോബര്‍ 24ന് പുന്നപ്രയില്‍ പോലീസും പട്ടാളവുമായി തൊഴിലാളികള്‍ ഏറ്റുമുട്ടി. ഇതില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മരിച്ചു. പക്ഷേ മരണസംഖ്യ ഇതിലും കൂടുതലായിരുന്നു. ഇതോടെ സര്‍. സി.പി. ഈ പ്രദേശങ്ങളില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ നേതൃത്വം സി.പി. ഏറ്റെടുത്തു. ഒക്ടോബര്‍ 27ന് വയലാറില്‍ പട്ടാളവും തൊഴിലാളികളും ഏറ്റുമുട്ടി. വാരിക്കുന്തവുമായിട്ടാണ് തൊഴിലാളികള്‍ യന്ത്രത്തോക്കുകളോട് നേരിട്ടത്. അവിടെ 130 പേര്‍ മരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അതിലും എത്രയോ കൂടുതലായിരുന്നു. ഏകദേശം ആയിരം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗികകണക്ക്.


 1946

കാവുമ്പായി സമരം
ജന്മിത്വത്തിനെതിരെ 1946 ഡിസംബര്‍ 16ന് നടന്ന കര്‍ഷകസമരം. 29ന് കാവുമ്പായി കുന്നില്‍ കര്‍ഷകരും തൊഴിലാളികളും പോലീസുമായി ഏറ്റുമുട്ടി. വെടിവെപ്പില്‍ പുലവകുമാരനും പുളുക്കല്‍ കുഞ്ഞുരാമനും അളോറമ്പന്‍ കൃഷ്ണനെയും തെങ്ങില്‍ അപ്പ നമ്പ്യാരും മഞ്ചേരി ഗോവിന്ദന്‍നമ്പ്യാരും വെടിയേറ്റ് മരിച്ചു. 186 കമ്യൂണിസ്റ്റുകാരുടെ പേരില്‍ കേസ്. 137 പേരെ ശിക്ഷിച്ചു.


 1946

കരിവെള്ളൂര്‍
ജന്മിമാരും കര്‍ഷകരും തമ്മില്‍ 1946 ഡിസംബറില്‍ കരിവെള്ളൂരില്‍ നടന്ന സമരത്തില്‍ തിപ്പിലില്‍ കണ്ണനും കീനേരി കുഞ്ഞുകൃഷ്ണനും രക്തസാക്ഷികളായി.


 1948

തില്ലങ്കേരി സമരം
ജന്മിമാരുടെ കര്‍ഷകചൂഷണത്തിനെതിരെ നടന്ന 1948 വിഷുദിനത്തില്‍ തില്ലങ്കേരിയില്‍ നടന്ന സമരത്തില്‍ സി. അനന്തന്‍, സി. ഗോപാലന്‍, കുലോത്ത്വളപ്പില്‍ കൃഷ്ണന്‍, കാറാട്ട് കുഞ്ഞാമ്പു, വെള്ളുക്കണ്ടി കുഞ്ഞിരാമന്‍, തമ്പിടിക്കുന്നുമ്മേല്‍ നാരായണന്‍ നമ്പ്യാര്‍, കണ്ടാംഞ്ചേരി ഗോവിന്ദന്‍ എന്നിവര്‍ രക്തസാക്ഷികളായി.


 1948

കല്‍ക്കട്ട തീസസ്
ഉടന്‍ വിപ്ലവസിദ്ധാന്തം കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചു. ഇതേ തുടര്‍ന്ന് നാടെങ്ങും സായുധകലാപം. തെലുങ്കാന മാതൃകയില്‍ സമരം കേരളത്തിലും.


 1948

ഓഞ്ചിയം സമരം
ജന്മിമാര്‍ക്ക് എതിരെ ഓഞ്ചിയത്ത് 1948 ഏപ്രില്‍ 30ന് നടന്ന സമരത്തില്‍ അലവക്കല്‍ കൃഷ്ണന്‍, പി.എം. കണാരന്‍, സി.കെ. ചാത്തു, കാവുന്തൊടി മീത്തല്‍ശങ്കരന്‍, പൂറവില്‍ കണാരന്‍, പാറയുള്ളതില്‍ കണാരന്‍, വി.പി. ഗോപാലന്‍, പട്ടക്കണ്ടി രാഘുട്ടി, മണ്ടോടികണ്ണന്‍, കൊല്ലാഞ്ചേരി കുമാരന്‍ എന്നിവര്‍ രക്തസാക്ഷികളായി.


 1948

മുനയന്‍കുന്ന് സമരം
മലബാറിലെ മുനയന്‍കുന്നില്‍ 1948 ഏപ്രില്‍ 30ന് നടന്ന സമരത്തില്‍ കെ.സി. കുഞ്ഞാപ്പു മാസ്റ്റര്‍, കെ.എ. ചിണ്ടപ്പൊതുവാള്‍, കുന്നുമ്മല്‍ കുഞ്ഞിരാമന്‍, എം. ഗോവിന്ദന്‍ നമ്പ്യാര്‍, പി. കേളുനമ്പ്യാര്‍, പി. കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ രക്തസാക്ഷികളായി.


 1948

ദേശാഭിമാനി പത്രം നിരോധിച്ചു.


 1948

മദ്രാസ് ഗവണ്‍മെന്‍റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു.


 1949

ശൂരനാട് കലാപം


 1950

തിരുകൊച്ചിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണം.


 1950

സേലം വെടിവെപ്പ്


 1950

ഫെബ്രുവരി 11ന് സേലം ജയിലില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധി കമ്യൂണിസ്റ്റുകാര്‍ മരിച്ചു.


 1951

കല്‍ക്കത്ത തീസസ് പിന്‍വലിച്ചു. ദേശാഭിമാനി പത്രം പുനഃപ്രസിദ്ധീകരിച്ചു.


 1957

കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍.


 1964

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു. പുതിയ പാര്‍ട്ടി സി.പി.എം ആയി.



top